Monday, February 13, 2012

തലയ്ക്കുമീതെ

ഒരു ദിവസം നോക്കിയപ്പോഴുണ്ട്
മഞ്ഞച്ചിരിക്കുന്ന ആകാശം
മഞ്ഞക്കടല്‍
മഞ്ഞ മണല്‍
കാണുന്നതെല്ലാം പീതം.
പീതാംബരം.

പാഠത്തില്‍ നാനാര്ത്ഥം.
യൂട്യൂബില്‍ കോള്‍ഡ്‌ പ്ലേ.
(അന്തരീക്ഷത്തില്‍ ചെന്താമര
വെണ്ടുരുത്തിയില്‍ കുന്തിരിക്കം
എന്ന താളത്തില്‍))))) വായിക്കുക)

ഫ്ലൂറസന്റ് ലൈറ്റ്‌ കത്തിച്ചുട്
ക്യുബിക്കിള്‍ പോലെ
കണ്ണിലെല്ലാം ഒരെക്കിള്‍
വെള്ളംകുടിപ്പിക്കുന്നു.

ഒന്നിച്ച്
രണ്ടുപാട്ടും പാടിത്തുടങ്ങി
“തലയ്ക്കുമീതെ ശൂന്യാകാശം താഴേ മരുഭൂമി”
“തലയ്ക്കുമീതെ താരഗണങ്ങള്‍ എണ്ണിത്തീര്ക്കാനമോ”
“ദാഹജലം തരുമോ?”
നീയും ഞാനും അതിലും വിശേഷമോ?”
“ചിന്തിച്ചുനോക്കൂ”
വേഴാമ്പല്‍ ഞാന്‍”


You just unplugged a device from the audio jack

കണ്ണടച്ചിരുട്ടാക്കാമിനി മഞ്ഞക്കിളീ,
ബൂം!

ഹോര്ലിക്സ് കുപ്പി

നോക്ക്
ഇളകുന്ന കണ്ടോ
കണ്ണടയ്ക്കില്ലേ
വാ തുറക്കുന്നു
വെശന്നുകാണും
ചോറ് തിന്നുമോ
വെളുത്ത് പോയോ
മലര്ന്നു പോയോ
അയ്യോ!

Saturday, February 11, 2012

നെഹ്‌റു മെമ്മോറിയല്‍

വൈകിയാണെത്തിയത്,
നഗരത്തെ പറ്റിയാണ് സെമിനാര്‍.
ഇറങ്ങിയപ്പോള്‍ ആകെയുള്ള ചിന്ത
ഉച്ചക്ക് ഇനി ചോറ് വയ്ക്കണ്ടല്ലോ.
എന്തായാലും പതിനൊന്നരയ്ക്ക് എത്തി.
ആദ്യത്തെ ചായഇടവേള കഴിഞ്ഞിരുന്നു,
കയറിയപ്പോള്‍ മുഖത്ത്
ചിന്തിച്ചുവശംകെട്ട കാലുഷ്യം വരച്ചു.

ഒരു സീറ്റ് പോലുമില്ലല്ലോ,
ആഹ, ദാ അങ്ങ് ദൂരെ കോണിലായി ഒരു സീറ്റ്.
ഭാഗ്യം!
കണ്ണടയില്ലായിരുന്നെങ്കില്‍ ഗൌരവം തൂക്കിവാങ്ങേണ്ടിവന്നേനെ.
നോട്ടുബുക്കെടുത്ത്‌
ഇടയ്ക്കിടെ സംസാരിക്കുന്ന മുഖത്ത് നോക്കി
ചേരുംപടി തലകുലുക്കിചേര്‍ത്ത്
ചിത്രം വരച്ചു.

എന്താ ഒരു നാറ്റം?
ഹോ, നാറ്റം തന്നെ.
മൂത്രമോ?
അടുത്തിരിക്കുന്ന കണ്ണാടിക്കാരന്‍ ഉറക്കമാണ്.
കക്ഷം പൊക്കി ചൊറിയുന്നു,
നാറുന്നു.
ഒന്ന് പാളിനോക്കിയപ്പോള്‍ ഉറക്കത്തില്‍ ചൊറിയുന്നയാളെ കണ്ടു.
തെറ്റില്ലാത്ത കുപ്പായം.
പനിപിടിച്ചപോലെ കുറുകുന്നു.

ലെക്ചര്‍ ശ്രദ്ധിച്ചുനോക്കാം,
"Indian American Diaspora Identities..."

ഛെ, ചര്‍ദ്ദിക്കാന്‍ വരുന്നു,
അപ്പുറത്ത് ഒരു കിളവന്‍,
അയാളുടെ മേല്‍ ചായുന്നുണ്ട് ഇയാള്‍,
കിളവന്‍. വിളറിയിരിക്കുന്നു
സീറ്റ് ഒഴിഞ്ഞു കിടന്നത് വെറുതെയല്ല.
സമയം പന്ദ്രണ്ട്,
അത്രേ ആയുള്ളൂ?
ഒന്നരയ്ക്കാണ് ഊണ്.

കെട്ടിയെടുക്കണ്ടായിരുന്നു,
ചോറ് വെച്ചാമതിയായിരുന്നു.

മുടിയൊക്കെ ചീകി വെച്ചിട്ടുണ്ട്,
കണ്ണടയുണ്ട്, അതിനൊരുകാലില്ല.
ഉറക്കത്തില്‍ കണ്ണടയുടെ പാതി ഒരു കണ്ണിലും മറ്റേപാതി ഒരു കവിളിലുമായിട്ടുണ്ട്,
ഷൂസുണ്ട്,
ഒന്ന് കുളിച്ചിട്ടുവന്നൂടെ?


As a discussant, I am extremely overwhelmed to move this session to the second speaker, XXYY with her paper "Engendering the City"

നാറ്റം.
മൂത്രത്തിന്റെ,
വിയര്‍പ്പിന്റെ,
ചെളിയുടെ,
ശരീരത്തിന്റെ.

തല ചുറ്റുന്നുണ്ടോ?
ആരുംകാണാതെ മൂക്ക് പൊത്താന്‍ ശ്രമിച്ചു,
കൈയ്യിലെ വിന്റര്‍ക്രീമിന്റെ മണം.
ലോലമൃദുലചര്‍മ്മകാന്തിമണം!
ആഞ്ഞാഞ്ഞുശ്വസിച്ച് ശ്വാസം തട്ടി കണ്ണടയില്‍ മഞ്ഞുമൂടി.
ബോധം മറയുന്നതാണോ?
കണ്ണടയില്‍ മൂടല്‍ മാറി.
നാറ്റം.
പന്ദ്രണ്ടര.
ഒരു മണിക്കൂര്‍ കൂടി.
ഇവര്ക്കൊന്നു നിറുത്തരുതോ?

എന്താ ഈ പറയുന്നത്?

the proposal was to remove undesirable elements from the vicinity of the city....

മുന്നില്‍ മൈക്ക് ഉണ്ട്.
എണീറ്റ്‌ നില്ക്കാന്‍ തോന്നി.
"He is bloody undesirable,please remove him!!"
വിളിച്ചു കൂവാന്‍ തോന്നി.
ഒന്ന് പത്ത്
ഏതുനിമിഷവും ചര്‍ദ്ദിക്കാം
ഇറങ്ങിയോടി.


Ladies

മുഖം കഴുകി
വീണ്ടും മുഖം കഴുകി
അറപ്പ് കഴുകി
അവജ്ഞ കഴുകി
ദേഷ്യം കഴുകി
തുടച്ചു.


എല്ലാവരും കഴിച്ചുകഴിയാറായെന്നു തോന്നുന്നു
കടായ് പനീര്‍, മട്ടര്‍ മഷ്രൂം, ലച്ച പറോട്ട, പുലാവ്,ബൂന്ദി റായ്ത,ഗാജര്‍ കാ ഹല്‍വ
വിശപ്പേ!
രണ്ടുഗ്ലാസ് വെള്ളവും.

ഹോ, തുടങ്ങി.
ഇവിടെയൊരു സീറ്റുണ്ട്,
അയാളെവിടെ?
ഉച്ചകഴിഞ്ഞു കയറിയില്ലേ പോലും?
ആ പോട്ടെ!

Post Lunch Session
Partition Memories and the City.

Sunday, February 5, 2012

അനധികൃതം

വേദനയില്ലാത്ത ചില ശസ്ത്രക്രിയകളുണ്ട്
മുഖത്തുനിന്നും ചിരി എടുത്തുകളയുക,
ഉറക്കത്തില്‍നിന്നും സ്വപ്‌നങ്ങള്‍ എടുത്തുകളയുക
എന്നിങ്ങനെ

ആശുപത്രിയുടെ പിന്നാമ്പുറമൊന്നുകാണണം
കുമിഞ്ഞുകൂടിക്കിടക്കുന്നു
ലക്ഷക്കണക്കിന് ചിരികള്‍
കോടാനുകോടി സ്വപ്‌നങ്ങള്‍
സ്വപ്നത്തിലെ ചിരികള്‍
ചിരികളിലെ സ്വപ്‌നങ്ങള്‍

നീക്കം ചെയ്തയുടന്‍ കരിച്ചുകളയേണ്ടവയാണ്
സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വലിയ അനാസ്ഥ തന്നെ.