Friday, March 16, 2012

കുഞ്ഞുമുറി

ഇതിനുള്ളിലാണ് ഞാന്‍ കണ്ടിട്ടില്ലാത്ത എന്‍റെ വല്യമ്മ
അപ്പനുള്‍പ്പടെ ജീവിച്ചിരിക്കുന്ന ഏഴും മരിച്ചുപോയ മൂന്നും
കുഞ്ഞുങ്ങളെ പെറ്റിട്ടത്.

എന്നെക്കണ്ടാല്‍ അവരെപ്പോലെയാണത്രേ,
അപ്പന്‍റെ പെങ്ങമ്മാര് പറഞ്ഞിട്ടുണ്ട്.
ബോധം അബോധത്തിനുവഴിമാറുന്ന ഇടവേളകളില്‍ എന്നെക്കണ്ട്
അപ്പനും എന്റമ്മച്ചീ എന്ന് വിളിക്കാറുള്ളതും...

മരിക്കുന്നതിനുമുന്നെ എപ്പോഴോ എടുത്ത ഒരു ഫോട്ടോയിലെ
ചുരുണ്ടമുടിയുള്ള അവശവാര്‍ധക്യം
ഞാന്‍ തന്നെയാണ്, അല്ലായിരിക്കാന്‍ തരമില്ല.

ഞാന്‍ കണ്ണാടിയില്‍ മുഖം നോക്കിയേക്കും,
മുടിയൊന്ന് വിരല്‍കൊണ്ട് കോതിവെച്ച്
തുപ്പല്‍തൊട്ട് ഒന്ന് ചുണ്ടുനനച്ച്
കട്ടിലില്‍ നീണ്ടുകിടക്കും.

കാണാന്‍ ആള്‍ക്കാര്‍ വരാനുണ്ട്.
കണ്ടാലൊരു മെനവേണ്ടേ?

Thursday, March 15, 2012

കാല്പ്പനികം മൂന്നാം അദ്ധ്യായം

നമ്മള്‍ മരിച്ചപ്പോഴും
മഞ്ഞപ്പൂക്കള്‍ വിടര്‍ന്നു
മഴ പെയ്തു.
ഇരുട്ടില്‍ കണ്ണ്ചിമ്മാതെ
എത്രയോ നക്ഷത്രങ്ങള്‍
നോക്കി നിന്നു.

എത്ര പതിയെയാണ്
നമ്മള്‍ മരിച്ചത്,
പൂക്കള്‍ അടര്‍ന്ന് വീണത്‌.

എങ്കിലും താളത്തില്‍
മഞ്ഞപ്പൂക്കളെ ഉരുമ്മിയുരുമ്മിയും
മഴയില്‍ ഉമ്മ വെച്ചും
എത്ര അവിശ്വസനീയമായാണ് നമ്മള്‍ മരിച്ചത്.

Saturday, March 3, 2012

ഒറ്റയും പെട്ടയും

നിശബ്ദത കൊണ്ട് മുറിഞ്ഞതെന്നോ
സ്വപ്നത്തിലെയ്ക്ക് പിച്ചവെച്ചതെന്നോ
പെണ്‍കുട്ടിയെന്നോ
ആണ്കുട്ടിയെന്നോ
ഒക്കെ പലതാണ് ചിന്തകളാണ്.

കീശയില്‍ കാശ് കുലുങ്ങാത്തത്
വേഗത്തില്‍ ഓടാത്തത്‌
വേദനിച്ചിരിക്കുന്നത്
വേദനിച്ചു ചിരിക്കുന്നത്
എന്നിങ്ങനെ കടംകഥകള്‍ പലതാണ്
ഉത്തരം ഒരേയോരൊന്നും
അതിന്റെ ഒറ്റയും.