Sunday, November 16, 2014

ലഘുലേഖ

ഞങ്ങള്‍
ചാരകൂനയ്ക്കുള്ളില്‍
ചായകുടിച്ചിരുന്ന്
കൈത്തണ്ടകളിലെ കുഞ്ഞുരോമങ്ങളുടെ
രഹസ്യം പറച്ചിലാല്‍
കോരിത്തരിച്ചുകുതിര്‍ന്നവരാണ്.

കന്യാസ്ത്രീവാര്‍ഡന്‍മാര്‍
പൊട്ടിച്ച് വായിക്കുന്ന നീല ഇന്‍ലന്‍ഡുകളില്‍
ശ്വാസത്തിന്റെ വീര്‍പ്പുകള്‍
ഒളിച്ചുകടത്തിയവരാണ്.

വാക്കില്‍ വാക്കിനെ ഉടക്കി
ആര്‍ക്കും പിടികൊടുക്കാതെ
കവിതകളെഴുതിയവരാണ്.

മണങ്ങളെയും രുചികളെയും
നോട്ടങ്ങളെയും സ്പര്‍ശങ്ങളെയും
ചിലന്തിവലകളില്‍
ഉടക്കിവെച്ചവരാണ്.

പ്രാര്‍ഥനാമുറിയിലും
പരീക്ഷാഹാളിലും
പനിക്കിടക്കയിലും വരെ
പ്രേമിച്ചുതളര്‍ന്നവരാണ്.

നിങ്ങള്‍ ഇനി
സ്വപ്നങ്ങളെ ഏകാന്തത്തടവിലിടൂ,
സ്വപ്‌നങ്ങള്‍ സ്വപ്നം കാണുന്നത് കാണൂ.