Thursday, April 24, 2008

ചെരിപ്പ്

ഞാന്‍ നിന്റെ പുതിയ ചെരിപ്പാണ്.

ഞാന്‍ തന്ന നീറ്റല്‍,

വഴങ്ങാത്ത തുകലിന്റെ ച്ചുട്ടുനീററല്

നിനക്കു അസഹനീയമെങ്ങില്

നിറുത്തിയേക്കാം ഈ നശിച്ച സഹയാത്ര .

ക്ഷമിക്ക് ,

തുകലിനെ പിളര്‍ത്തി ഒരു

കത്തി പാളിയ വേദനയില്‍

ഞാനോര്‍ത്തില്ല

എന്റെ വഴങ്ങാത്ത അരികുകള്‍

നിന്റെ മിനുത്ത കാല്പാദത്തില്‍

ഉരഞ്ഞു പൊട്ടി തഴമ്പു വീഴുമെന്ന് .

നീ അമര്ത്തിച്ചവിട്ടി നടന്നു പോ.

എന്നെ എടുത്തണിഞ്ഞു

ചേറില്‍ ചവിട്ട്‌ ,ചെളിയില്‍ ചവിട്ട്‌ !

വാറു പൊട്ടുമ്പോള്‍ ദൂരെയെറിയ്,

തഴമ്പു കാണുമ്പോഴൊക്കെ ശപിക്ക് .

ഞാന്‍ നിന്റെ കാല്‍ക്കീഴില്‍

അമര്‍ന്നു കിടന്നോട്ടെ .

നിനക്കു മുള്ളുകൊള്ളാതെ നോക്കി

നിന്റെ ഭാരം താങ്ങി

നിന്റെ ചവിട്ടടിയില്‍ ഒതുങ്ങിക്കിടക്കട്ടെ .

തുകല്‍ തേയും വരെ , വാറു പൊട്ടും വരെ .

അല്ലെങ്ങില്‍ നീ വേറെ ചെരിപ്പ് വാന്ങ്.

ചെരിപ്പിന് കാല് മാറ്റാനാവില്ലല്ലോ .

Wednesday, April 23, 2008

ഔട്ട് - ഓഫ് - ഫാഷന്‍

എന്റെ തലയുടെ

തുന്നലഴിഞ്ഞു പോകുന്നു .

ഹൃദയത്തിലൊരു നൂല്‍

ഇഴപൊട്ടി അകലുന്നു .

തുരുമ്പിച്ച കട - കട -

ഇരുട്ടിന്റെയോരത്ത്

കണ്ണുമിഴിച്ചി -

ട്ടുറങ്ങാതിരിക്കുന്നു .

വിഴുങ്ങപ്പെടാതൊരു

ഗദ്ഗദം മാത്രം

തയ്യല്തുംപൊളിക്കാതെ

തപിച്ചു കിടക്കുന്നു .

Saturday, April 19, 2008

(അ ) ഭാവ ഗീതം

വഴി വിളക്കെ ,

നിന്നോടെനിക്കു പ്രണയമില്ല .

ഞാന്‍ വെളിച്ചം തേടി നടന്നു

ചില്ലില്‍ തലയിടിച്ചു ചാകുന്ന

ഈയാം പാറ്റയല്ല .

നീ മുനിഞ്ഞു കത്തിയിട്ട്

എണ്ണ തീരുമ്പോള്‍ കരിന്തിരിയാകണം .

ഞാന്‍ സൂരൃനിലേയ്ക്ക് പറക്കട്ടെ .

നീ വഴിയില്‍ എരിയുന്ന

മോഹന ദീപമാകുമ്പോള്‍

ഞാന്‍ മുറിയടച്ചു വാതില്‍ തഴുതിട്ട്

ഒറ്റയ്ക്ക് തപസ്സിരിക്കട്ടെ .

അല്ലെങ്കില്‍,

നീ യോഗ്യത തെളിയിക്ക് .

ഒരിക്കലുമണയാതെ തെളിഞ്ഞു കാട്ടു .

ശ്വാസമെടുക്കാതെ ജീവിച്ചു കാട്ടു .

വഴിവിളക്കെ , നിന്നോട് സഹതപിക്കട്ടെ ഞാന്‍ .

എന്റെ ചിറകുകള്‍ , നിന്റെ ചുവട്ടിലെരിഞ്ഞ

ആയിരം പാററച്ചിറകുകളുമായി ചേരില്ല .

വഴി വിളക്കെ , പാവം വഴി വിളക്കെ ,

നിന്റെ ഇത്തിരി വെട്ടത്തിന്റെ

കള്ളക്കുടുക്ക് ഞാന്‍ പൊട്ടിച്ചെറിയും .

നിന്നോട് ഹൃദയം നിറയെ സഹതാപമാണ് .

Friday, April 18, 2008

മടി

പുതുക്കി പണിയേണ്ടി വരൂ-

മെന്നോര്ത്തൊരു വീട്

പണി തീരാന്‍ മടിക്കുന്നു .

മുഖച്ഛായ മാറ്റേണ്ടി വരൂ-

മെന്നോര്ത്തൊരു മുഖം

ചിരിക്കാന്‍ മടിക്കുന്ന പോലെ.

തിരസ്കരിക്കപ്പെടുമെന്ന

പേടി കൊണ്ടൊരു കുഞ്ഞ്

പിറക്കാന്‍ മടിക്കുന്ന പോലെയും .

വ്യാകുലം


കരഞ്ഞു തീര്‍ക്കാന്‍ വിടാതെ
എല്ലാ മൂന്നാം നാളിലും
എന്റെ പ്രാണസങ്കടത്തിനു മേല്‍
നീ ഉയിര്‍ത്തെണീക്കുന്നതെന്തിന് ???

പിരിച്ചെഴുത്ത്


തലയോട് എന്ത് തരം ഓടാണ് ?

പുര മേയാന്‍ കൊള്ളുമോ ??

എങ്കില്‍ എനിക്കും കുറെയേറെ വേണം .

വെളിച്ചം കടക്കുന്ന ചില്ല് കഷണങ്ങള്‍

ഇടയ്ക്കിടെ ചേര്ത്തു

ഭംഗിയായി മേയണം .

കഴുക്കോല്‍ നല്ല ബലമുള്ളതായിരിക്കണം .

തൊട്ടില്‍ കെട്ടാനും കഴിയണം ,

തൂങ്ങി മരിക്കാനും കഴിയണം .

ഓടിട്ട വീടിന് ഒരുപാട് സാധ്യതകളാണ് .

മാലാഖായോഗം

മുഖ ലക്ഷണം വിശൂദ്ധമായിരുന്നില്ല.
എന്നിട്ടും എപ്പോഴും സ്കൂള്‍ നാടകത്തില്‍
ഞാന്‍ മാലാഖയായിരുന്നു .

അന്നൊക്കെ ശബ്ദം വിറച്ചിരുന്നു .

സംഭാഷണങ്ങള്‍ ഛര്‍ദ്ദിക്കാനാവാതെ
എന്റെ ശബ്ദം വിറച്ചിരുന്നു.

മാലാഖയ്ക്ക് ഡയലോഗില്ലായിരുന്നു !

വെള്ളചിറകുണ്ടായിരുന്നു ,
മന്ത്രവടിയുണ്ടായിരുന്നു ,
മഞ്ഞുതുള്ളി ഞൊറിയിട്ടപോല്‍
സുന്ദരന്‍ വെള്ളയുടുപ്പുണ്ടായിരുന്നു .

സംഭാഷണം മാത്രം ഇല്ലായിരുന്നു .

അങ്ങനെ എന്നുമെപ്പോഴും
മാലാഖ !

ഇപ്പോള്‍ മന്ത്രവടി ചിതലെടുത്തു കാണും .
വെള്ളയുടുപ്പും തൂവല്‍ ചിറകും
പിന്നാംപുറത്തു ചാറ്റല്‍ മഴ നനഞ്ഞു
കരിമ്പന്‍ അടിച്ച് കിടപ്പുണ്ടാവും ...

Monday, April 14, 2008

പക്ഷിയും മരവും

നീ ചിറകൊടിഞ്ഞ പക്ഷിയാണ് .

ആകാശം നഷ്ടപ്പെട്ട ഗഗനചാരി.

നിനക്കു വിശ്രമിക്കാന്‍ ശിഖരങ്ങള്‍ ഇല്ലല്ലോ ??

എന്റെ ചെറു നാമ്പുകള്‍ ഒക്കെ ആരാണ്

വളരും മുന്പേ അറുത്തു കളഞ്ഞത്‌ ?

വെട്ടി ഒടിച്ചു തീയിടുന്നതാണ് ചിലര്‍ക്കിഷ്ടം.

പക്ഷെ വേഗത്തില്‍ ഞാന് വെണ്ണീറായാല്

ആനന്ദ മൂര്ച്ഛ ലഭിക്കാത്തവര്‍ ഉണ്ട് .

അവര്‍ ധര്‍തിയില്‍ വേര് തുരക്കും,

മുറിവില്‍ നിറയെ രസം തേയ്ക്കും,

വീണ്ടും മണ്ണ് പുതപ്പിച്ചു കടന്നു കളയും.

ഞാന്‍ ഉണങ്ങിക്കൊണ്ടിരിക്കുകയാണ് .

എന്റെ വീഴ്ച അതിവേഗം ആയിരിക്കും .

എങ്ങിലും നിന്നെ റാഞ്ചി എടുക്കാന്‍

പ്റാപ്പിടിയന്മാര് തിരക്കി വരുമ്പോള്‍

നീ എന്റെ അരികില്‍ ചേര്ന്നു നിലക്ക് .

ഇലപ്പടര്‍പ്പുകള്‍ ഇല്ലെങ്ങിലും എന്നില്‍

നിഴലിന്റെ ഒരു നേര്‍ രേഖ ബാക്കിയുണ്ട് .

അവിടെ നിനക്കു ഒളിച്ചിരിക്കാം .

എനിക്ക് നിന്നെയോ നിനക്കു എന്നെയോ

രക്ഷിക്കാന്‍ ആയെന്നു വരില്ല .

എപ്പോള്‍ വേണമെങ്ങിലും നീ പിടിക്കപ്പെടാം .

എപ്പോള്‍ വേണമെങ്ങിലും ഞാന്‍ പൊടിഞ്ഞു വീഴാം .

ഇനി അവശേഷിക്കുന്ന നിമിഷങ്ങള്‍ എങ്ങിലും

നമുക്കു ഒരുമിചിരിക്കാം ,

പരസ്പരം തോള്‍ ചേറ്ത്തു

ഏങ്ങലുകെള കൂട്ടിക്കെട്ടി ,

തരംഗ വീചികള്‍ ഉയര്ത്തി വിടാം .

Friday, April 11, 2008

വഴിയോരം

ഇവിടെയെല്ലാം

രക്തത്തിന്റെ

ഉളുംപ് നാറുന്നുണ്ട്.

ആരെല്ലാമോ

ആരെയൊക്കെയോ

തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.

Wednesday, April 9, 2008

നെല്ലിപ്പലക

ഒരു നെല്ലി മരം നടണം.

വളമിട്ടു വളര്‍ത്തി ,

കാതല്‍ ഉറയ്ക്കുമ്പോള്‍

വെട്ടിയടുക്കി പലകയാക്കണം .

മുറ്റത്തെ ചെപ്പു വറ്റിച്ചു

അടിയിലീ പലക ഇടണം .

നെല്ലിക്ക തിന്നിട്ടു കുടിച്ച പോലെ

എന്നും മധുര നീര് കുടിക്കാം .

നേരം പോക്കിനു ഇടക്കിടെ

കിണറ്റിനടി വരെ ഇറങ്ങി ചെന്നു

നെല്ലിപ്പലക കാണുകയും ചെയ്യാം .

ക്ഷമയുടെ നെല്ലിപ്പലക .

പരകായ പ്രവേശം




ഇരട്ട പിറക്കാന്‍ അല്ലെങ്ങില്‍

ചാപിള്ളയായി പോകണം.

ഒറ്റയ്ക്ക് ജനിക്കുന്നതും ,

പൊക്കിള്‍ക്കൊടി മുറിക്കുന്നതും ,

ഉറക്കെ കരയുന്നതും

ഒറ്റക്ക്‌ മരിക്കുന്നതും

ഒക്കെ കളവാ ണ് .

ഒരു ശരീരവും ,

പല വ്യക്തികളുമായി ജീവിക്കാം.

നുണ ക്ക് മീതെ നുണ പറയാതെ,

വിശ്വാസത്തിന്റെ കിട്ടാക്കടം ചോദിയ്ക്കാതെ ,

ചിലപ്പോള്‍ ദേവ സ്ത്രീ ആയും ,

ചിലപ്പോള്‍ അസുര സ്ത്രീ ആയും ,

ഇടയ്ക്ക് ചിലപ്പോള്‍ മനുഷ്യ സ്ത്രീ ആയും ,

ഒരു ശരീരത്തില്‍ തന്നെ

ഒരു പരകായ പ്രവേശം .






Tuesday, April 8, 2008

കാല്‍(പനി)കം



മഴ ചാട്ട വീശിയ വഴിവക്കില്‍
വെറുങ്ങലിച്ചു വിറച്ചു...
ചാറ്റല്‍ മഴയുടെ നനുത്ത സ്വപ്നം
ഓടയില്‍ ഒലിച്ചു പോ ണതു നോക്കി ,
ഉടുപ്പുകള്‍ എല്ലാം കൂട്ടി പിടിച്ചു ,
കുടയുടെ വിപ്ലവ കാറ്റില് ഉലഞ്ഞു,
കോച്ചുന്ന കാല്‍ രണ്ടും നീട്ടി വെച്ചു ,
ഒരു കട്ടന്‍ മാത്രം കൊതിച്ചു ,
ആണ്ടെ പ്രണയം നടന്നു പോകുന്നു.
പിന്നില്‍ തെറിച്ച ചെളിചിത്രം കൊള്ളാം ,
എത്ര അലക്കിലും മായാതോരോര്‍മ്മ.