Wednesday, October 22, 2014

ദോശ ഉണ്ടാക്കുന്ന വിധം


അത്ര ലളിതമല്ല ഒരു ശീ മറു ശീ  ദോശ.
 ഉച്ചകഴിയുമ്പോള്‍ തന്നെ ഓര്‍ത്തുവെച്ച് അരിയും ഉഴുന്നും കണക്കനുസരിച്ച് വെള്ളത്തില്‍ കുതിരാന്‍ വെക്കണം.
രാത്രി തീന്‍പാത്രങ്ങള്‍ എല്ലാം കഴുകി എച്ചില്‍ ഒരു പാത്രത്തില്‍ അടച്ച് പൂച്ച കേറാതെ എലി മാന്താതെ സൂക്ഷിച്ച് നാളെ കളയാനായി മാറ്റിവയ്ക്കണം. എന്നിട്ടാണ് അരി അരച്ചിടുന്നത്. മിക്സിയുടെ ജാറില്‍ ഒരു ശകലം വെള്ളമൊഴിച്ച് ഒന്നു ചുറ്റിച്ചുകളഞ്ഞേച്ചുവേണം അരയ്ക്കാന്‍. അരച്ചുപാത്രത്തിലാക്കി അടച്ചുവയ്ക്കുമ്പോള്‍ രാവിലെ പൊങ്ങിയേക്കണേ എന്നൊരു പ്രാര്‍ത്ഥന വേണം, മാവും ആത്മാവും ഒക്കെ.

രാവിലെ അരികഴുകി അടുപ്പിലിട്ടിട്ട് വേണം ബാക്കി.
സമയനിയന്ത്രണത്തിലെ ബുദ്ധിയാണല്ലോ പ്രധാനം. ദോശ മുഴുവന്‍ ചുട്ടേച്ച് അരികഴുകാന്‍ ചെന്നാല്‍ ഉച്ചക്കുണ്ണാന്‍  പറ്റത്തില്ലല്ലോ...
അന്നേരമാണ് ചെറിയ പൊള്ളലുകളും മുറിവുകളും നീറ്റിവലിക്കുന്നത്.
 അമ്മച്ചിമാരാണേല്‍ കഴുകിഅടുപ്പത്തിടുന്നതിനുമുന്‍പ് അരീടെ പുറത്ത് ഒരു കുരിശുവരയ്ക്കും. ഈ കുരിശാണ് അരിമണികളെ കൃത്യമായി ചേട്ടായിമാരുടെ എല്ലുകളുടെ ഇടയിലെ സങ്കീര്‍ണ്ണതകളിലെയ്ക്ക് കയറ്റിവിടുന്നതും ഏമ്പക്കങ്ങളും എക്കിളുകളും ഈശോ വിളികളും നീട്ടിയുള്ള കീഴുശ്വാസങ്ങളും ഉണ്ടാക്കുന്നതും.

ഇനിയാണ് കല്ല്‌ അടുപ്പില്‍ വയ്ക്കേണ്ടത്. ഒരുദോശ ശീ.
ചമ്മന്തിക്ക് തേങ്ങ ചെരണ്ടണ്ട.
മിക്സിയിലാണല്ലോ നമ്മുടെ അര.
അപ്പോള്‍ ചെരണ്ടിയാലെന്നാ, പൂളിയാലെന്നാ?
പക്ഷെ ആരും അറിയാതെ നോക്കണം. അല്ലെങ്കില്‍ ചെരണ്ടിയില്ല എന്ന ഒറ്റക്കാരണം മതി ചമ്മന്തീടെ ആ ടേയ്സ്റ്റ് പോയെന്നുതോന്നാന്‍.
രണ്ടുകഷണം പൂളിയാല്‍ പിന്നെ ദോശ മറിച്ചിടാം.
അടുത്തതൊഴിച്ച് വീണ്ടും തേങ്ങാ പൂളാം.
പിന്നേം മറിച്ചിടാം.
ശീ.
പിന്നെ ഉള്ളി തൊലിക്കാം.
പിന്നെ ഒഴിക്കാം.
ശീ.
പിന്നെ മുളക് കീറാം.
പിന്നെ മറിച്ച്
ശീ
പിന്നെ അരച്ച്
പിന്നെ ഒഴിച്ച്
ശീ
പിന്നെ കടുകുവറത്ത്
പിന്നെ ഒഴിച്ചും മറിച്ചും
ഒഴിച്ചും മറിച്ചും
ഒഴിച്ചും മറിച്ചും
ഒഴിച്ചും മറിച്ചും
ശീ
ശീ
ശീ
ശീ
ശീ
ശീ
ശീ
ശീ.