Saturday, October 19, 2013

"തലക്കെട്ടുകള്‍ ക്ഷണിക്കുന്നു"

കവിതകളുണ്ടായിരുന്നു 
പിന്നെയാണ് ഓര്‍മ്മക്കുറിപ്പുകള്‍ ഉണ്ടായത്. 
മരിച്ച സതീര്‍ത്ഥ്യരും ഞാനും
ഞാനും മരിച്ച സതീര്‍ത്ഥ്യരും 
ഞാനും ലോകവും എന്ന മട്ടില്‍ 
ഇതെല്ലാം എങ്ങനെയോ ഞാനോ ഇങ്ങനെയിങ്ങനെ 

എന്‍റെ ഞാന്‍, നിങ്ങളുടെയും ഞാന്‍, അവരുടെയും ഇവരുടെയുമെല്ലാം ഞാന്‍ എന്ന് ഖണ്ടശ്ശ. 
ലൈക്കുകള്‍ പുഷ്പചക്രങ്ങള്‍.
പഴയകവിതകളുടെ പോഡ്കാസ്റ്റുകള്‍ കാക്കക്കാഷ്ടങ്ങള്‍
കാകുന്ന കാക്കകള്‍ ചീറ്റിപ്പൊട്ടുന്ന വിപ്ലവങ്ങള്‍ പുതിയ കണ്ണാടി
പുതിയ മുഖം, ചന്ദനത്തിരിയുടെ മണം.
അവനവനെത്തന്നെപ്രേമിച്ചുള്ള മണം,
പത്രത്താള്‍ നിറയ്ക്കാനുള്ള പാച്ചില്‍.

Tuesday, September 24, 2013

ചെറിയ സന്തോഷങ്ങളുടെ രാത്രി

കാല്‍ തട്ടിയാല്‍  നിരങ്ങിനീങ്ങുന്ന കിലുക്കങ്ങള്‍,
കസേരകളില്‍ നിന്നും പുറപ്പെട്ടുപോകുന്ന പന്തുകള്‍,
ഭക്ഷണം കഴിച്ചതിന്‍റെ  അടയാളങ്ങള്‍,
ചുരുണ്ടുകൂടിയ പുതപ്പുകള്‍,
നടന്നുതീരാത്ത ചെരിപ്പുകള്‍,
തളര്‍ന്നുറങ്ങുന്ന മനുഷ്യര്‍..
 ഉണരുമ്പോള്‍ തനിച്ചല്ല എന്ന വിശ്വാസം.