Wednesday, February 4, 2015

കണ്ടിരിക്കല്‍


തേഞ്ഞതും 
മൂര്‍ച്ച മുന്തിയതും 
വിയര്‍പ്പ് വീണതുമായ 
ഭാഷ. 
തിരുത്തിയാലോ മിനുക്കിയാലോ  ചോര നീറും. 
കുഞ്ഞുങ്ങളുടെ നിഷ്ക്കളങ്കത കൊണ്ടുവേണം
ഭാഷയെ തൊടാന്‍. 

വാക്കിനെ  വാക്കിന്റെ 
വിളുമ്പില്‍ തുളുമ്പിക്കുക. 

ഒരു കുഞ്ഞുകഥ പറയാം. 
 അമ്മ ഒളിച്ചിരിക്കും. 
 ഒളിച്ചേ എന്നും 
പിന്നെ 
കണ്ടേ എന്നും പറയണം.  
പിന്നെയാണ് കുഞ്ഞിന്‍റെ ഊഴം.

ലോകം പുറത്ത് നിന്നപ്പോള്‍ 
പുതപ്പുപ്രപഞ്ചത്തിന്റെ ഉള്ളില്‍ നിന്ന്
വാ അമ്മേ, കണ്ടിരിക്കാം എന്ന് കുഞ്ഞ്. 

കാലിക്കോ കുപ്പായക്കാര്‍

ഇടയ്ക്കിടയ്ക്ക് നില്‍ക്കും.

ആയം കൂട്ടാനോ  കുറയ്ക്കാനോ ഒക്കെ.
മുങ്ങിത്താഴുകയോ ഇടിച്ചുനില്‍ക്കുകയോ ഇല്ല.
പക്ഷിയെപ്പോലെയാണ്.
പക്ഷി തന്നെയാണ്.

മെല്ലെപ്പറഞ്ഞാല്‍
കേള്‍ക്കാതെവന്നാല്‍
കടലല്ലേ കപ്പലല്ലേ
മുങ്ങിത്താഴാതെ ഇടിച്ചുനില്‍ക്കാതെ
തെറിപറഞ്ഞ്
മുഷ്ക്ക് മണത്തോടെ
തീരമെന്നോ വണിക്കുകളെന്നോ ലക്ഷ്യമില്ലാതെ
ഇതാ പോകുന്നു നീതിബോധത്തിന്റെ കപ്പല്‍.

Tuesday, February 3, 2015

കൊല്ലുന്ന വിധം

എത്രയുദാത്തമൊരു ഗ്രാമദൃശ്യമാണാ
നൈറ്റി കയറ്റിക്കുത്തിയിരുന്ന്
പുള്ളിക്കോഴിയുടെ
കഴുത്ത് പിരിക്കുന്നതും
ചൂടുവെള്ളത്തില്‍ മുക്കി പൂടപറിക്കുന്നതുമൊക്കെ.
ഞണ്ടിനെ ജീവനോടെ ചൂടുവെള്ളത്തില്‍ മുക്കിയെടുക്കും.
വരാലിനെ മീന്‍തേക്കുന്ന കല്ലില്‍ തലയിടിച്ച് പിന്നെ തൊലിയുരിച്ചും.
ഒച്ചിനെ ഉപ്പിട്ട് അലിപ്പിച്ച്
എലിയെ പെട്ടിയോടെ വെള്ളത്തില്‍ മുക്കിയോ
കപ്പകഷണത്തില്‍ വിഷം വെച്ചോ,
പാമ്പിനെ ചൂരല്‍ കൊണ്ട് തല്ലിയും
അങ്ങനെ തിന്നാനായും അല്ലാതെയും.

പേടിയാണ് ചങ്കിടിപ്പാണ് കൈവിറയാണ് അബലയാണ് എന്നൊക്കെ പറയാമോ.