Tuesday, December 2, 2008

കടല്‍ കാണാ കര

ജലം കൊണ്ടൊരു കപ്പല്‍
തീരത്തടുക്കുമ്പോഴാവും
ഞാന്‍ മുങ്ങി മരിച്ചവന്റെ
നെറുകയിലെ മുറിവാകുക.

വെളുത്തു വിളറുന്ന
മുറിവെന്ത് മുറിവ്?
ഒരു രസവുമില്ല.

ശിശിരം റബരിലക്കടലില്‍
കപ്പലോട്ടിയ ബാല്യവീറ്
അപ്പോള്‍ ഓര്‍മ്മിക്കാവുന്നത്.

പച്ചക്കയ്യാലയും
വാള്പ്പയറ്റു പായലും
മുട്ട് പൊട്ടുന്ന വീഴ്ചയും
ചൊമചൊമപ്പന്‍ ചോരയും
അപ്പോള്‍ ഓര്‍മ്മിക്കാവുന്നത്.

ഇറക്കിയിട്ട്‌ കാല്മുട്ടൊളിപ്പിച്ച
മഞ്ഞ പാവാടയും തൊങ്ങലും
ആകാശത്തോളം നൂല്‍ വലിയുന്ന
നീല അടിയുടുപ്പും
കമ്മ്യൂണിസ്റ്റ് പച്ചയുടെ നീറ്റലും കൂടി...

നങ്കൂരത്തിന്റെ കനം കൊണ്ടോ
ചിതലിന്റെ അരം കൊണ്ടോ
കപ്പല്‍ മുങ്ങിയതെന്ന് ഓര്‍മ്മയില്ല.