Thursday, July 26, 2012

ധ്യാനജാഗരം

പ്രസവിക്കാറായ ഒരു പെണ്ണിന്‍റെയത്ര സൂക്ഷ്മത മറ്റാര്‍ക്കുമില്ല.
ഓരോരോന്നിലും ജാഗ്രതയാണ്‌.

വെള്ള മുണ്ട് കീറുന്ന ഒച്ച
വക്ക് മടക്കി ഓരോ ചെറുതുന്നലും
കഴുകിമടക്കി വയ്ക്കുന്ന ഓരോരോന്ന്
അടുക്കിക്കെട്ടി ഒരുക്കുന്ന സഞ്ചി
തൊട്ടില്‍പ്പരുവത്തില്‍ കുഴയുള്ള മുറിയുടെ മൂല

ഒന്നും വിട്ടുപോകാതെ പൂരിപ്പിച്ച്
പരീക്ഷയ്ക്കൊരുങ്ങുന്നു.

പാട്ട് കേള്‍ക്കുമ്പോള്‍ നീയും കേള്‍ക്കുന്നോ എന്ന്
മിണ്ടുമ്പോള്‍ നീ മറുപടി പറയുന്നോയെന്ന്
ഉണ്ണുമ്പോള്‍ ഉണ്ണിവയര്‍ നിറയുന്നുവോയെന്ന്
നടക്കുമ്പോള്‍ നീ ചിരിക്കുന്നുവോയെന്ന്
ഇളവെയിലില്‍ നിന്‍റെ കണ്ണുചിമ്മുന്നുവോ എന്നും
ഇങ്ങനെയൊക്കെ ഒന്നിനെത്തന്നെ നിനച്ചിരിക്കുമോ വല്ലവരും?